Dec 22, 2011

ORU DINATHINTE KURIPPUKAL(TECH FEST 2010)

പുറത്താകെ മഴയുടെ ആരവം.ശബ്ദകോലാഹലങ്ങളുടെ നടുവില്‍ ഞങ്ങള്‍ രണ്ടുപേര്‍ നിശബ്ദരായി ഏവരെയും വീക്ഷിക്കുകയാണ് .ഇടനാഴിയിലുടെ തലങ്ങും വിലങ്ങും  ആരൊക്കെയോ നടന്നുപോകുന്നു.സാന്ദ്രമായ സംഗീതമായിരുന്നു ചില സമയങ്ങളില്‍ ഞങ്ങള്‍ കേട്ടത്.സംഗീതം ഒരു ഔഷധമാനെന്ന  സങ്കല്‍പം അനുഭവിക്കുകയാരുന്നു ഞങ്ങളവിടെ.എവിടെ നിന്നാണ് മ്യൂസിക്കിന്റെ  ഉത്ഭവമെന്ന് മനസ്സിലായില്ല.സാങ്കേതികതയും വിജ്ഞാനവും ഒന്നിച്ചു കൈകോര്‍ക്കുന്ന ഈ അന്തരീക്ഷത്തില്‍ വിജ്ഞാനം ശകലം മാത്രം, സാങ്കേതികവിദ്യ ശൂന്യം;ഈയൊരവസ്ഥ തികച്ചും വേദനാജനകം.എന്നിരുന്നാലും എല്ലാം കാണുക അറിയുക ;വിജ്ഞാനം വളര്‍ത്തുക;ഇവ മാത്രമേ നമുക്കിപ്പോള്‍ ചെയ്യാനാകു എന്ന സത്യം മാത്രം മനസ്സിലാക്കി.
                           കോളേജ് സമുച്ചയത്തിന്റെ ഇടനാഴികളില്‍ മത്സരങ്ങളുടെ താളം മാത്രം പ്രതിധ്വനിക്കുന്നു.പിന്നെയും പിന്നെയും ചടുലതാളങ്ങളുടെ സംഗീതം മാത്രം എന്റെ ശ്രദ്ധ ആകര്‍ഷിച്ചു.മാസ്മരികത നിറഞ്ഞു നിന്ന ഗാനങ്ങളുടെ ഈണത്തില്‍ ഞാന്‍ ലയിച്ചിരുന്നു.ചില  സമയങ്ങളില്‍ ചന്കിടിപ്പിക്കുന്ന രീതിയിലായിരുന്നു സംഗീതം.അവിടെ സംഗീതത്തിന്റെ ഭയാനകതയും മനസ്സിലായി.ചില ചോദ്യ ശരങ്ങള്‍ കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.എല്ലാത്തിനും ഉത്തരങ്ങള്‍ നല്‍കി കഴിഞ്ഞപ്പോള്‍ പിന്നെയും നിശബ്ദത.മഴ പൂര്‍വാധികം ശക്തി പ്രാപിക്കാന്‍ തുടങ്ങി.ചാറ്റലായി മഴവെള്ളം അകത്തേക്ക് തെറിച്ചു.തറയില്‍ കിടന്ന വെള്ളം പിന്നെയും പ്രകൃതിയെ പ്രതിഫലിപ്പിക്കുന്നുണ്ടായിരിന്നു .
                    എന്റെ അടുത്തിരുന്നു അവളും മഴയെ ശ്രദ്ധിച്ചോ?ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ എന്തൊക്കെയോ വായിക്കുകയായിരുന്നു.ഞാനും അല്‍പസമയം ആ പേജുകളിലേക്ക് തലപൂഴ്ത്തി.പരസ്പരം കലഹിച്ചും കളിയാക്കിയും പലരും ആ സമയം മുമ്പിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു.സംഗീതം നിലച്ചകാര്യം ഞാന്‍ അപ്പോഴാണ്‌ ശ്രദ്ധിച്ചത്.ആരൊക്കെയോ ഞങ്ങളെ സൂക്ഷിച്ചു നോക്കിപ്പോയി.എന്താ കാര്യമെന്നോര്‍ത്തു ഞങ്ങളും അവരെ നോക്കി.സംശയങ്ങള്‍ക് തെല്ലും കുറവില്ലായെന്നു  മനസ്സിലാക്കി  തരുവാനെന്നവണ്ണം  പിന്നെയും ചോദ്യങ്ങള്‍.എല്ലാത്തിനും ഉത്തരം നല്‍കി വെള്ളം കുടിച്ചിരിക്കുമ്പോള്‍ പിന്നെയും സംഗീതത്തിന്റെ അലയടികള്‍ എന്നെ പുല്‍കി.ഇടക്യല്പം മൂളിപ്പാട്ടുമായി ഞാനും കൂടി.ബിഥോവന്റെ സംഗീതമായിരുന്നു ആ സമയങ്ങളില്‍ എന്റെ മനസ്സുനിറയെ.അന്തരീക്ഷത്തിലെ ഓരോ തന്മാത്രകളിലും ആ സംഗീതം പ്രതിധ്വനിക്കുന്നതായി തോന്നി.ചവിട്ടുപടികള്‍ കയറുമ്പോള്‍ അനൌന്‍സ്മെന്റുകളുടെ പ്രവാഹമായിരുന്നു.തിക്കിലും തിരക്കിലും പെടാതെ ഒഴിഞ്ഞുമാറി നടക്കുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളികേട്ട്.തിരിഞ്ഞുനോക്കുമ്പോള്‍ അവള്‍ എന്റെ അരികിലേക്ക് ഓടിവരികയായിരുന്നു.ഞങ്ങളൊരുമിച്ചു എക്സിബിഷന്‍ ഹാളുകള്‍ കയറിയിറങ്ങി.സ്ടാളുകളുടെ വൈവിധ്യത്തില്‍ അതിശയിച്ചുനിന്നു.ഒടുവില്‍ വിയര്‍തുകുളിച്ചു  പടികളിറങ്ങുമ്പോള്‍ ശ്രുതിമധുരമായ ഗീതങ്ങള്‍ എന്റെ കാതുകളില്‍ വന്നലച്ചു.ഒരു കുളിര്‍കാറ്റായി  അതെന്നെ തഴുകിപ്പോയി. കുറെ ദൂരം ഞാനും അവളും കൈകോര്‍ത്തു പിടിച്ചുനടന്നിരുന്നു.അപ്പോഴൊന്നും ഏകാന്തത എന്നെ തെല്ലും അലട്ടിയിരുന്നില്ല.കുറച്ചു വര്‍ഷങ്ങള്‍ പിന്നോട്ട് നടക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.
          അന്നത്തെ ഇടവേളകളില്‍ എന്റെ വിരല്‍ മടക്കിയൊടിച്ചു വാതോരാതെ ആരോ സംസാരിച്ചിരുന്നു.അവളുടെ നിശ്വാസം എന്റെ കാതില്‍ വന്നു തൊടുമ്പോള്‍ ഞാന്‍ ശകാരിച്ചിരിക്കണം. എനിക്കല്പം സ്വസ്ഥത തരുമോ എന്ന് ചോദിക്കുമ്പോള്‍ മാത്രം അവള്‍ നിര്‍ത്തുമായിരുന്നു.ഞങ്ങളൊരുമിച്ചു പാട്ടുകള്‍ പാടിയിരുന്നു.കലഹിച്ചിരുന്നു.ഇണക്കങ്ങള്‍ പിണക്കങ്ങളായി മാറിയിരുന്നു.വേദികള്‍ കീഴടക്കി അവള്‍ എന്റെ മുമ്പില്‍ ജ്വലിച്ചിരുന്നു. ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ പുറത്ത് കോരിച്ചൊരിയുന്ന മഴയായിരുന്നു.അവള്‍ ചിരിച്ചുകൊണ്ട് എന്റെ മുന്‍പില്‍ നിന്നും നടന്നുനീങ്ങി.....
                                ഒരുതുള്ളി മഴവെള്ളം എന്റെ കണ്ണിനു മുകളില്‍ പതിച്ചപ്പോഴാണ് ഞാന്‍ പരിസര ബോധം വീണ്ടെടുത്തത്.കണ്ണിലെ കൃഷ്ണമണികള്‍ ഉരുട്ടി അവളെന്നോട് ചോദിച്ചു "നീ എന്താ ആലോചിക്കുന്നത്?"
ഒന്നുമില്ലെന്ന മറുപടിയിലും എന്തെല്ലാമോ ഉണ്ടായിരുന്നു.അവള്‍ ഷാള്‍ കൊണ്ട് എന്റെ തല തോര്‍തിതന്നു.വീണ്ടും പാട്ടുകള്‍ കേള്‍ക്കാന്‍ ഞാന്‍ കാതോര്‍ത്തു.ഇല്ല.കേള്‍ക്കുന്നില്ല.എവിടെ വച്ചോ അതെന്നെ വിട്ടുപോയിരുന്നു.പക്ഷെ അമ്പരപ്പിക്കുംവണ്ണം അതെന്നിലേക്ക് തിരിച്ചുവന്നു,അവളിലൂടെ.അതെങ്ങനെയെന്നോ?ഞങ്ങളുടെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ സംഗീതത്തെക്കുരിചായിരുന്നു.ഗാനങ്ങളുടെ ആത്മാവിനെ ഞാന്‍ മനസ്സിലാക്കിയത് അവളില്‍ നിന്നാണ്.ഹൃദയത്തിന്റെ തന്ത്രികള്‍ മീട്ടി അതെനിക്ക് ഉണര്‍വേകി.
                     പ്രകൃതിയുടെ പച്ചപ്പുപോലെ മനസ്സിനെ ആര്‍ദ്രമാക്കുന്ന കണങ്ങളായി അതെന്നിലേക്ക് പതിച്ചു.വാനില്‍ വിരിഞ്ഞ മഴവില്ല്  കണ്ണിനെ കോരിത്തരിപ്പിക്കും പോലെ...മഴവില്ലിന്റെ നീലനിറം ആകാശമാകെ പടര്‍ന്നിരിക്കുന്നു.മലനിരകളെ നീലക്കമ്പിളിയാല്‍  പുതച്ചിരിക്കുന്നു.മേഘപടലങ്ങള്‍ അവളുടെ മുടി മെടഞ്ഞതുപോലെ മനോഹരമായിരുന്നു.പുലര്കാലതിന്റെ കളകൂജനങ്ങള്‍ അവളെ ഉണര്‍ത്താറില്ല.എന്നാല്‍ എന്റെ സ്വരം അവള്‍ക്ക്  പ്രഭാതമായിരുന്നു.വഴിയോരത്തെ മണ്ണില്‍ കാലുകള്‍ കുടഞ്ഞും പൊളിഞ്ഞ പാലത്തില്‍ കൈകോര്‍ത്തുനടന്നും  എത്രയെത്ര ദിവസങ്ങള്‍...മേല്കൂരയിലെ കിളിവാതിലിലൂടെ കുറുകി പറന്ന പ്രാവുകളെ നോക്കി ഞങ്ങള്‍ നടന്നു.അവളുടെ സ്വരം ഇടയ്കിടെ ഉയര്‍ന്നും താഴ്ന്നും എന്റെ ചെവിയില്‍ വന്നലച്ചുകൊണ്ടിരുന്നു.ഇമ്പമാര്‍ന്ന ഈണം പോലെ ഞാനത് ശ്രദ്ധിച്ചു.പുഞ്ചിരിച്ച മുഖവുമായി കണ്മഷി പരന്ന കണ്ണുകളിലൂടെ അവള്‍ എന്റെ മുഖത്തോട്ടു നോക്കി.എന്റെ പരിഭവങ്ങള്‍ ആരാഞ്ഞും ചിലപ്പോഴൊക്കെ എന്നെ അരിശപ്പെടുത്തിയും  ക്യാമ്പസിന്റെ സിരകളിലൂടെ അവളെന്നോടൊപ്പം ഒഴുകി. 
                                  നടന്നു തളര്‍ന്നു ഞങ്ങള്‍ അടുത്തുള്ള ബെഞ്ചില്‍ ഇരുന്നു.അവളുടെ നീളമുള്ള തലമുടി തലോടി ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നു.കൊച്ചുവര്‍ത്തമാനം മുതല്‍ ആഗോളസംരംഭങ്ങള്‍ വരെ അതില്‍ വിഷയമായി വന്നു.എന്നാല്‍ അവളതില്‍ തീരെ താല്പര്യം കാണിച്ചില്ല.അതെന്നെ നിരുല്‍സാഹപ്പെടുത്തി.സംഗീതത്തിന്റെ ലോകത്തേക്ക്  പിന്നെയും എന്റെ ശ്രദ്ധ തിരിച്ചുപോയി.ഒരു തേനീച്ച മൂളിപ്പാട്ടുമായി എനിക്ക് ചുറ്റും പറന്നുനടന്നു.ആടിയുലഞ്ഞ ഇളം ചില്ലകള്‍ തരളിതമായ ശ്രുതി മീട്ടുകയായിരുന്നു.കുയില്‍ തന്റെ സ്വരമാധുര്യം നേര്‍ത്ത തെന്നലായി എങ്ങുനിന്നോ പുറപ്പെടുവിച്ചു.പാറിനടന്ന അപ്പൂപ്പന്‍ താടികളെ കാറ്റ്  എവിടെക്കാ കൊണ്ടുപോകുന്നത്? ഞാന്‍ കൈ നീട്ടിനോക്കി.ഒന്നുപോലും തൊടാന്‍ പറ്റുന്നില്ല.പ്രകൃതി അതിസുന്ദരിയായി എന്നെ ആശ്ചര്യപ്പെടുതുകയാണ് ...   അവളുടെ സൗന്ദര്യത്തെ വര്‍ണ്ണിക്കാന്‍ വാക്കുകളുണ്ടോ ?നിരഞ്ഞുതുലുംബുന്ന മന്‍കുടത്തിലും ഒഴുകിനെങ്ങുന്ന മീനുകളിലും വറ്റിവരണ്ട പുഴകളിലും  നിശബ്ദതയുടെ താഴ്വാരങ്ങളിലും സുന്ദരമായ ഭൂമിയുടെ അംശങ്ങള്‍ പറ്റിച്ചെര്‍ന്നിരിക്കുന്നു.

ആകാശത്ത് മഴമേഘങ്ങള്‍ ഇരുണ്ടുകൂടി.മിന്നല്‍പിണര്‍ പാഞ്ഞുപോയ നടുക്കത്തില്‍ ഞങ്ങള്‍ ചാടിയെഴുന്നേറ്റു.കുടക്കീഴില്‍ നടന്നുപോകുമ്പോള്‍ ആകാശത്തിന്റെ ഒരു കോണില്‍ ഇന്ദ്രധനുസ്സു അതിന്റെ ഇതളുകള്‍ വിടര്‍ത്തി വിരിയുകയായിരുന്നു.
                           സുദീര്‍ഘമായ ദിവസത്തിന്റെ പര്യവസാനം......